ഡിട്രോയിറ്റ്: 25 വർഷം കൊലപാതകക്കുറ്റത്തിന് ജയിലിൽ കഴിഞ്ഞ ശേഷം മതിയായ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട ഡിട്രോയിറ്റ് സ്വദേശിക്ക് ലഭിച്ച ഒരു മില്യൻ ഡോളർ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരം തിരികെ നൽകാൻ കോടതി ഉത്തരവ്. സംഭവം അമേരിക്കയിലെ മിഷിഗനിലാണ്.
ഡെസ്മണ്ട് റിക്സിനെ ജയിലിലടയ്ക്കാൻ കാരണം പോലീസുകാർ തോക്കിന്റെ ബുള്ളറ്റുകളിൽ കൃത്രിമം കാണിച്ചതാണെന്ന് കോടതി മുൻപ് കണ്ടെത്തിയിരുന്നു. ശിക്ഷ റദ്ദാക്കിയത് സാങ്കേതികമായ കാരണങ്ങളാലാണെന്നും പൂർണമായും കുറ്റവിമുക്തനാക്കപ്പെട്ടു എന്ന് തെളിയിക്കാൻ മതിയായ നിയമപരമായ രേഖകൾ ഇനിയും വേണമെന്നുമാണ് കോടതിയുടെ പുതിയ നിരീക്ഷണം.
അന്യായമായി തടവുശിക്ഷ അനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന മിഷിഗനിലെ നിയമം അനുസരിച്ച്, ജയിലിൽ കഴിഞ്ഞ ഓരോ വർഷത്തിനും 50,000 ഡോളർ വീതം കണക്കാക്കി ഡെസ്മണ്ട് റിക്സിന് ഒരു മില്യൻ ഡോളറിലധികം സർക്കാർ നൽകിയിരുന്നു.
എന്നാൽ, പുതിയ കോടതി വിധിയെത്തുടർന്ന് ഈ തുക തിരികെ നൽകാൻ ഡെസ്മണ്ട് റിക്സിനോട് ഉത്തരവിട്ടിരിക്കുന്നത്. നിയമപരമായ സാങ്കേതിക കാരണങ്ങളാലാണ് ഈ അപ്രതീക്ഷിത തിരിച്ചടി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ജീവിതത്തിലെ വിലപ്പെട്ട 25 വർഷങ്ങൾ നഷ്ടപ്പെട്ട ഒരാളോട് പണം തിരികെ ആവശ്യപ്പെട്ട നടപടി വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിട്ടുണ്ട്.